കോട്ടയം: വനമില്ലാത്ത ചങ്ങനാശേരിയിൽ മ്ലാവിനെ കണ്ടതായി നാട്ടുകാർ. കുരിശുംമൂടിന് സമീപം ജനവാസ മേഖലയിലാണ് മ്ലാവിനെ കണ്ടത്. ഇന്നലെ രാത്രി ബൈക്കിൽ പോയ നാട്ടുകാരനാണ് മ്ലാവിനെ റോഡിൽ കണ്ടത്. തുടർന്ന് യാത്രക്കാർ വനം വകുപ്പിൻ്റെ റാപിഡ് റെസ്‌പോൺഡ്‌സ് കൺട്രോൾ (ആർആർടി) വിവരം അറിയിച്ചു. യുവാവ് പകർത്തിയ ദൃശ്യങ്ങൾ വനം വകുപ്പ് സംഘത്തിന് കൈമാറി. ആർആർടി സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും മ്ലാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌കൂട്ടറിന്‍റെ ലൈറ്റിന്‍റെ വെളിച്ചത്തില്‍ മ്ലാവ് കുറേദൂരം ഓടി ആളൊഴിഞ്ഞ പുരയിടത്തിലേയ്ക്ക് കയറി ഓടി ഒളിക്കുന്നതായി യുവാവ് പകർത്തിയ വീഡിയോയില്‍ കാണാം. ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളിലും പലപ്പോഴും രാത്രിയിൽ മ്ലാവിനെ കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച യാത്രക്കാർക്ക് മുൻപിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. വനമേഖല ഇല്ലാത്ത സ്ഥലത്ത് മ്ലാവ് എങ്ങനെയെത്തിയ സംശയമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കുവയ്ക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മലയോര മേഖലയില്‍ സര്‍വസാധാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും മ്ലാവിനെ ജനവാസ മേഖലയില്‍ അപൂര്‍വമായി മാത്രമാണ് കാണുന്നത്.
Comments