പാലക്കാട്: നാട്ടുക്കാരെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടി വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയോടെ കൂട്ടിലെ ഇരയെ പിടിക്കാനെത്തിയ പുലി കെണിയിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്‌ത പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കൊല്ലങ്കോട് ചീരണിയിലാണ് ജനങ്ങൾക്ക് ആശ്വാസമേകി പുലി വലയിലായത്. മേഖലയിൽ പുലിയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നു. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും ഭയന്നിരുന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് വനംവകുപ്പ് ഇവിടെ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ കൂട്ടിലെ ഇരയെ പിടിക്കാനെത്തിയ പുലി കെണിയിൽ വീഴുകയായിരുന്നു. പുലി കൂട്ടിലായ വിവരമറിഞ്ഞ് പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് നാട്ടുകാരാണ് പുലിയെ കാണാനായി ചീരണിയിലേക്ക് ഒഴുകിയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആരോഗ്യപരിശോധനകൾക്ക് ശേഷം പുലിയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. പുലിയെ പിടികൂടിയതോടെ മേഖലയിലെ തോട്ടം തൊഴിലാളികളും കർഷകരും വലിയൊരു ഭീതിയിൽ നിന്നും മോചിതരായി.
Comments