മലപ്പുറം: നിലമ്പൂരിൽ അങ്കണവാടി പാചകപ്പുരയിൽ എട്ടടി നീളമുള്ള ഭീമൻ മൂർഖൻ പാമ്പ്. റെയിൽവേ സ്റ്റേഷന് സമീപമുള്ള തൊണ്ടിയിൽ തോട്ടപ്പൊയിൽ അംഗനവാടിയിലാണ് പാമ്പിനെ കണ്ടത്. അധ്യാപികയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ തൊണ്ടിയിൽ തോട്ടപ്പൊയിൽ അംഗനവാടിയിൽ ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയിൽ പാത്രങ്ങൾ എടുക്കവേയാണ് അധ്യാപിക പാമ്പിനെ കണ്ടത്. പാത്രങ്ങൾക്കിടയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പ് അധ്യാപികയ്ക്ക് നേരെ ചീറ്റിയടുത്തു.ഭയന്നുപോയെങ്കിലും മനസാന്നിധ്യം കൈവിടാതെ അധ്യാപിക ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി അടുത്തുള്ള വീട്ടിലേക്ക് മാറ്റി. തുടർന്ന് നാട്ടുകാരെയും എമർജൻസി റെസ്ക്യൂ ഫോഴ്‌സിനെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഇആർഎഫ് അംഗങ്ങളും സ്നേക്ക് റെസ്ക്യൂവർമാരുമായ മജീദ്, ജംഷീർ എന്നിവരും നടത്തിയ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ടൈലുകൾക്കിടയിൽ ഒളിച്ചിരുന്ന എട്ടടി ഓളം നീളമുള്ള പാമ്പിനെ അതിസാഹസികമായാണ് സംഘം പുറത്തെടുത്തത്. പിടികൂടിയ മൂർഖനെ പിന്നീട് വനംവകുപ്പിന് കൈമാറി. സമാനമായി കേരളത്തിൻ്റെ പല ഭാഗങ്ങളിൽ ഇത്തരത്തിൽ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.
Comments