കോഴിക്കോട്: വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീറാണ് പിടിയിലായത്. ഇന്നലെ രാത്രി മെഡിക്കല്‍ കോളജിന് സമീപം മുണ്ടിക്കൽ താഴത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. 42 കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒഡിഷയിൽ നിന്നും എത്തിച്ചതാണ് കഞ്ചാവ് എന്നാണ് ഡാൻസാഫ് സംഘം നൽകുന്ന വിവരം. കോഴിക്കോട് എത്തിച്ച് മറ്റ് വിതരണക്കാര്‍ക്ക് കൈമാറുകയും അതോടൊപ്പം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ചെറിയ പാക്കറ്റുകൾ ആയി വില്‌പന നടത്തുന്നതിനുമാണ് ഇത്രയേറെ കഞ്ചാവ് കൊണ്ടുവന്നത്. ജംഷീറില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന മറ്റുള്ളവരെ കുറിച്ചുള്ള കൃത്യമായ വിവരവും പ്രാഥമിക ചോദ്യം ചെയ്യലിൽ ഡാൻസാഫിന് ലഭിച്ചിട്ടുണ്ട്. അവരെയെല്ലാം വലയിലാക്കാൻ കഴിയും എന്നാണ് ഡാൻസാഫ് പറയുന്നത്. കാറിൻ്റെ ഡിക്കിയിൽ വലിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവ് സീൽ ചെയ്‌ത് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിൽ നിന്നും അടുത്തകാലത്തായി നിരവധി ലഹരി കേസുകളാണ് ഡാൻസാഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. വരും ദിവസങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ലഹരിക്ക് അടിമകളാക്കുന്നവരെ പിടികൂടുന്നതിന് ഊർജിതമായ അന്വേഷണം നടക്കുമെന്ന് ഡാൻസാഫ് അറിയിച്ചു.
Comments