മലപ്പുറം: ആലത്തിയൂരിൽ ലഹരിയിൽ അഴിഞ്ഞാട്ടം. ഇരുമ്പുവടി ഉപയോഗിച്ച് ബസിൻ്റെ ഗ്ലാസ് തകർത്ത ഓട്ടോ ഡ്രൈവർ പിടിയിൽ. തിരൂർ ആലത്തിയൂർ അങ്ങാടിയിൽ ലഹരിയുടെ സ്വാധീനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബസിൻ്റെ ഗ്ലാസ് തകർത്ത ഓട്ടോ ഡ്രൈവറെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശിയായ പീടിയേക്കൽ ഹബീബിനെ(29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ( ജൂൺ 10 ) വൈകിട്ടാണ് സംഭവം നടന്നത്. ബസും ഓട്ടോയും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ഭീകരാന്തരീക്ഷത്തിന് വഴിതെളിച്ചത്. വാഹനങ്ങൾ ഉരസിയതിനെത്തുടർന്ന് ഡ്രൈവർമാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ ഇരുമ്പുവടി ഉപയോഗിച്ച് ബസിൻ്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.തുടർന്ന്, വിവരമറിഞ്ഞെത്തിയ തിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ബസ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കേസിന് നേതൃത്വം നൽകി. മറ്റ് കേസ് നടപടികൾ പുരോഗമിക്കുകയാണെന്ന് തിരൂർ പൊലീസ് പറഞ്ഞു. ബസിൻ്റെ മുൻവശത്തെ ഗ്ലാസ് തകർക്കുന്നതിൻ്റെയും പ്രതിയുടെയും ദൃശ്യങ്ങളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
Comments