കോട്ടയം: ഭക്തി സാന്ദ്രമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശനം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്ക് കാണാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇന്നലെ (ഫെബ്രുവരി 25) രാത്രി 11.30ഓടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്‌ഥാന മണ്ഡപത്തിൽ പ്രതിഷ്‌ഠിച്ചു. തുടർന്ന് തന്ത്രി പ്രതിനിധി കണ്‌ഠരർ ബ്രഹ്‌മദത്തൻ, മേൽശാന്തി രാമൻ സത്യൻ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. രാത്രി 12ന് ഓംകാര നാദത്തോടെയാണ് ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകൾ തുറന്നത്. ഇന്നലെ ശ്രീബലിക്ക് നടൻ ജയറാമും സംഘവും ഒരുക്കിയ സ്പെഷൽ പഞ്ചാരിമേളം, ഏലൂർ ബിജുവിൻ്റെ സോപാന സംഗീതം, ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെയും സംഘത്തിൻ്റെയും പഞ്ചവാദ്യം, സിനിമാതാരം നവ്യനായരുടെ ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങേറി. നാളെ നടക്കുന്ന ആറാട്ടോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയിറങ്ങും. ആറാട്ട് ദിനം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളെ ദർശിക്കാം. പത്ത് ദിവസത്തെ ഉത്സവത്തിന്‍റെ എട്ടാം ദിവസം അർധരാത്രിയിൽ നടക്കുന്ന ക്ഷേത്രോത്സവത്തിലാണ് ഏഴര പൊന്നാന ദർശനം.
Comments