പത്തനംതിട്ട: മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്). കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിൻ്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ഇന്ന് (നവംബർ 22) ചുമതലയേറ്റത്. കേന്ദ്ര സേനയായ സിആര്‍പിഎഫിൻ്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി പത്ത് പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും ഉണ്ടാകും. 24 മണിക്കൂറും സേവനം ലഭ്യമാണ്. മണ്ഡല മകരവിളക്ക് സീസണ്‍ അവസാനിക്കുന്നതുവരെ സംഘം ശബരിമലയില്‍ തുടരും. സുരക്ഷയും തിരക്ക് നിയന്ത്രണവുമാണ് തങ്ങളുടെ പ്രധാന ചുമതലയെന്നും പൊലീസുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഡെപ്യൂട്ടി കമാന്‍ഡര്‍ പറഞ്ഞു. കലാപങ്ങൾ കൈകാര്യം ചെയ്യുക, ക്രമസമാധാനം നിലനിർത്തുക, പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കുക എന്നതാണ് ഇവരുടെ ചുമതലകൾ. നട തുറന്ന ആദ്യ ദിവസം ക്രമാതീതമായ തിരക്കാണുണ്ടായതിന് പിന്നാലെയാണ് ശബരിമലയിൽ സുരക്ഷ ഒരുക്കാൻ സംഘം എത്തിയത്.
Be the first to comment