കോഴിക്കോട്: മിനി ബൈപ്പാസിന് മുന്നിലെ അളിയൻസ് ഹോട്ടലിൽ മൂന്നംഗ സംഘത്തിൻ്റെ അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്നു പേരാണ് ആക്രമണം നടത്തിയത്. ഭക്ഷണം കഴിച്ച ശേഷം പണം നൽകാത്തത് ഹോട്ടൽ ജീവനക്കാർ ചോദിച്ചതാണ് ആക്രമണത്തിന് കാരണമായത്. ക്യാഷ് കൗണ്ടറിൽ ഇരുന്ന ജീവനക്കാരനായ ഷംനാദിനെ ഇരുമ്പു വടി കൊണ്ടും കൈകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന അലമാരയും മുൻവശത്തെ ബോർഡും അക്രമികള്‍ അടിച്ച് തകർത്തു. ഹോട്ടൽ ഉടമയായ കൊടിനാട്ടുമുക്ക് സ്വദേശി മുഹമ്മദ് സലുവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയോളം നഷ്‌ടം വന്നതായി ഉടമ പൊലീസിന് മൊഴി നൽകി. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എത്രയും പെട്ടെന്ന് ഇവരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അടുത്ത കാലത്തായി ഈ ഭാഗത്ത് വ്യാപകമായി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും അക്രമികളെ പിടികൂടുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും നാട്ടുകാർ ആരോപിച്ചു.
Comments