ഗാസ: റമാദാന്‍ മാസത്തെ വരവേറ്റ് പലസ്‌തീനികള്‍. ഗാസ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാവിയ മാർക്കറ്റിൽ റമദാൻ ഒരുക്കങ്ങൾ തുടങ്ങി. യുദ്ധാനന്തരം മാർക്കറ്റ് വീണ്ടും തുറന്നതിനു ശേഷമുള്ള ആദ്യത്തെ പുണ്യമാസമാണിത്. ഗാസയുടെ നാഗരികതയുടെയും പൈതൃകത്തിൻ്റെയും പ്രതീകമായാണ് പലരും സാവിയ മാർക്കറ്റിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അന്തരീക്ഷം കൂടുതൽ ശാന്തമാണെന്നും തകർന്നടിഞ്ഞ ഗാസയുടെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും മാർക്കറ്റിൽ എത്തുന്ന ആളുകൾ പറയുന്നു. ഈന്തപ്പഴം, ഖമർ അൽ-ദിൻ മധുരപലഹാരങ്ങൾ, പ്രഭാതഭക്ഷണത്തിനുള്ള സാധനങ്ങൾ തുടങ്ങിയ പരമ്പരാഗത വസ്‌തുക്കളും നോമ്പുതുറ ഭക്ഷണ വിഭവങ്ങളും വാങ്ങുന്നവരാണ് മാർക്കറ്റിൽ ധാരാളവും. എന്നിരുന്നാലും, സാമ്പത്തിക സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്ന് കട ഉടമകൾ പറയുന്നു. ദുർബലമായ വാങ്ങൽ ശേഷി, അസ്ഥിരമായ സുരക്ഷ, വ്യാപകമായ സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ അവർ നേരിടുന്നെന്ന് വ്യാപാരികൾ പറഞ്ഞു. പ്രദേശത്തെ പല താമസക്കാർക്കും അടിസ്ഥാന ആവശ്യങ്ങൾ ഇല്ലാത്തതിനാൽ ചാരിറ്റി അടുക്കളകളെ ആശ്രയിക്കുകയാണെന്നും അവർ പറഞ്ഞു. വളരെ ശ്രദ്ധയോടെയാണ് ആളുകൾ മാർക്കറ്റിലും നഗരവീഥിയിലും എത്തുന്നത്. അത്യാവശ്യ ഗാർഹിക സാധനങ്ങൾ വാങ്ങി ആളുകൾ ആശങ്കയോടെയാണ് ഇപ്പോഴും ഷോപ്പിങ് നടത്തുന്നതെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.
Comments