എറണാകുളം : കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് എട്ടാം ബ്ലോക്കിലെ പൈനാപ്പിൾ തോട്ടത്തിൽ നിന്ന് തൊഴിലാളികളെയും നാട്ടുകാരെയും ഒരേപോലെ ഭീതിയിലാഴ്ത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തോട്ടത്തിൽ വന്യമൃഗ ശല്യം പതിവാണെങ്കിലും ഇത്രയും വലിയ രാജവെമ്പാലയെ അപ്രതീക്ഷിതമായി കണ്ടതോടെ പ്രദേശമാകെ പരിഭ്രാന്തിയിലാവുകയായിരുന്നു. വനംവകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം അതിസാഹസികമായാണ് പാമ്പിനെ തോട്ടത്തിൽ നിന്നും പിടികൂടിയത്.കല്ലാല എസ്റ്റേറ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് പൈനാപ്പിൾ ചെടികൾക്കിടയിൽ എന്തോ ഇളകുന്നത് കണ്ട് ശ്രദ്ധിച്ചത്. സൂക്ഷ്‌മമായി നോക്കിയപ്പോഴാണ് പത്തിവിരിച്ചു നിൽക്കുന്ന കൂറ്റൻ രാജവെമ്പാലയെ കണ്ട് ഇവർ ഭയന്നുവിറച്ചത്. തൊഴിലാളികൾ ബഹളം വെച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനൊപ്പം, പ്ലാൻ്റെഷൻ അധികൃതർ വഴി ഉടനടി വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ചിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം പാമ്പുപിടുത്ത ഉപകരണങ്ങളുമായി എസ്റ്റേറ്റിൽ എത്തിച്ചേർന്നു. എന്നാൽ പൈനാപ്പിൾ ചെടികൾ തിങ്ങിനിറഞ്ഞുനിന്ന തോട്ടത്തിൽ പാമ്പിനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏറെ നേരത്തെ കഠിനപ്രയത്നത്തിനൊടുവിലാണ് തോട്ടത്തിൽ ഒളിച്ചിരുന്ന കൂറ്റൻ പാമ്പിനെ വനപാലകർ സുരക്ഷിതമായി പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് ജനവാസമില്ലാത്ത ഉൾവനത്തിലേക്ക് കൊണ്ടുപോയി തുറന്നുവിടുമെന്ന് റേഞ്ച് അധികൃതർ അറിയിച്ചു.
Comments