വയനാട്: ജനവാസ മേഖലയിൽ ഭീതി പടർത്തിയ മുട്ടിക്കൊമ്പൻ എന്ന കാട്ടാന വീണ്ടും കാടുകളിലേക്ക് മറഞ്ഞു. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം വിഫലമായതോടെ രണ്ടാം ദിന ദൗത്യം വനംവകുപ്പ് താത്‌കാലികമായി നിർത്തിവച്ചു. കൊമ്പനെ കണ്ടെത്തുന്നതിനായി വനംവകുപ്പും പ്രത്യേക ദൗത്യ സംഘവും വടക്കനാട് മേഖലയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട ശ്രമത്തിലും ആനയെ പിടികൂടാനാകാഞ്ഞതിനാൽ ഇന്നും ദൗത്യം പുനഃരാരംഭിക്കുകയായിരുന്നു. കൊമ്പനെ വേഗത്തിൽ കണ്ടെത്തി മയക്കുവെടി ദൗത്യം വീണ്ടും ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഞായറാഴ്‌ച (മാർച്ച് 22) പുലർച്ചെ നാലുമണിയോടെയാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ഒരു തവണ വെടിയുതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും ഉൾവനത്തിലേക്ക് പ്രവേശിച്ച കൊമ്പൻ ആനക്കൂട്ടത്തോടൊപ്പം ഉൾവനത്തിലേക്ക് ഉൾവനത്തിലേക്ക് മറഞ്ഞതോടെ ഇന്നത്തെ ദൗത്യവും വിഫലമായി. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയും ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും ഉൾപ്പെടെ 80 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം താത്കാലികമായി നിലച്ചെങ്കിലും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് ജാഗ്രത നിർദേശവും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മോഴയാനയായ പ്രമുഖ, ഉണ്ണിക്കൃഷ്‌ണൻ, വിക്രം(വടക്കനാട് കൊമ്പൻ), സൂര്യ എന്നീ കുങ്കിയാനകളും ദൗത്യത്തിലുണ്ട്.
Comments