പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഫോട്ടോ പതിപ്പിച്ച പ്രതീകാത്മക പണച്ചാക്കുമായെത്തി കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. ബിജെപി ഓഫിസുകളിൽ ചാക്കിൽ കെട്ടി പണമെത്തിയതായുള്ള വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചാക്കിൽ പണം കെട്ടിയുള്ള പ്രതീകാത്മക പ്രതിഷേധം നടത്തിയത്. ബിജെപി ഓഫിസുകളിൽ ചാക്കിൽ കെട്ടി പണമെത്തിച്ചത് ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പറഞ്ഞു. പണമിടപാടെന്ന് കേട്ടാൽ ഓടിളക്കി ഇറങ്ങുന്ന ഇഡിയും സിബിഐയും എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ വിൽക്കുകയും സ്വകാര്യവത്‌ക്കരിക്കുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന കോടികളാണ് ബിജെപി ജനാധിപത്യം അട്ടിമറിക്കാനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തും തൃശൂരുമുള്ള പാർട്ടി ഓഫിസുകളിൽ ചാക്കിൽ കെട്ടി പണമെത്തിയതായി വെളിപ്പെടുത്തിയത് ബിജെപിക്കാർ തന്നെയാണ്. ഇത്തരത്തിലെത്തിയ പണമാണ് വോട്ടർമാരെ സ്വാധീനിക്കായി പാലക്കാട് സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ ഉൾപ്പടെ ഉപയോഗിച്ചതെന്നും ആരോപണം ഉയർന്ന് വന്നു. സുരേന്ദ്രൻ പ്രസിഡൻ്റായിരിക്കെ നടന്ന കളളപണമിടപാടുകൾ എൽഡിഎഫ് സർക്കാർ അന്വേഷിക്കാൻ തയ്യാറാവാതിരുന്നതാണ് ഇത്തരം ഇടപാടുകൾ വീണ്ടും നടക്കാനിടയായത്. എന്നാൽ യുഡിഎഫ് സർക്കാർ കൃത്യമായി അന്വേഷിക്കുമെന്നും സി.ചന്ദ്രൻ പറഞ്ഞു.
Comments