ഇടുക്കി: മൂന്നാറിലെത്തി ചായയോ കാപ്പിയോ കുടിക്കണമെങ്കിൽ ഇനി അധിക പണം നൽകണം. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാചകവാതക ക്ഷാമം രൂക്ഷമായതോടെയാണ് ചായക്കും കാപ്പിക്കും വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ തീരുമാനിച്ചത്. ചായക്ക് 15 രൂപയും കാപ്പിക്ക് 20 രൂപയുമായാണ് പുതിയതായി വില നിശ്ചയിച്ചിരിക്കുന്നത്.പാചകവാതക ക്ഷാമം കാരണം പാചകച്ചെലവ് വലിയ തോതിൽ വർധിച്ചെന്നും വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നുമാണ് ഹോട്ടലുടമകൾ വ്യക്തമാക്കുന്നത്. മുമ്പുണ്ടായിരുന്നതിൻ്റെ ഇരട്ടി തുക നൽകിയാണ് പല വ്യാപാരികളും കടകൾ തുറന്നുപ്രവർത്തിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ കൃത്യമായി വിതരണം ചെയ്യാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. പല ഏജൻസികളിലും ആവശ്യത്തിന് ഗ്യാസ് സ്റ്റോക്കില്ലാത്ത സാഹചര്യമുണ്ട്. ബ്ലാക്ക് മാർക്കറ്റിൽ കൂടിയ വില കൊടുത്തും അയൽ ജില്ലകളിൽ പോയി ഉയർന്ന വാഹനവാടക നൽകിയുമാണ് പലരും പാചകവാതകം എത്തിക്കുന്നത്. ഇതേ രീതിയിൽ പോയാൽ വരും ദിവസങ്ങളിൽ ഊണിനും മറ്റ് വിഭവങ്ങൾക്കും വലിയ തോതിൽ വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. വൻകിട ഹോട്ടലുകളെ അപേക്ഷിച്ച് ചെറുകിട തട്ടുകടകളെയും ചായക്കടകളെയും ഈ ഇന്ധനക്ഷാമം വളരെ സാരമായി ബാധിച്ചിട്ടുണ്ട്. പാചകച്ചെലവ് വർധിച്ചതോടെ പല ചെറുകിട സ്ഥാപനങ്ങളും വലിയ സാമ്പത്തിക നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ചായക്കും കാപ്പിക്കും വില വർധിപ്പിച്ചത് സാധാരണക്കാരായ തോട്ടം തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ഇവരുടെ ദൈനംദിന ജീവിതത്തെ ഈ വിലക്കയറ്റം സാരമായി ബാധിക്കും. തണുപ്പുള്ള കാലാവസ്ഥയായതിനാൽ മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും തോട്ടം മേഖലയിലെ സാധാരണക്കാർക്കും ചൂടുള്ള പാനീയങ്ങൾ ഒഴിവാക്കാനാകാത്തതാണ്. രാവിലെ ജോലിക്ക് പോകുന്നവരും ദീർഘദൂര യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം ചെറിയ കടകളെയാണ്. യാത്രക്കാർക്കും ചികിത്സക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്കും ഉയർന്ന വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണ ജോലിക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാകും.
Comments