പാലക്കാട്: ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഷൊര്‍ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഷൊർണൂർ ജങ്‌ഷൻ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനിരിക്കെ പൊലീസെത്തി തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. രാവിലെ 11 മണിയോടെ ഷൊർണൂർ നഗരത്തിൽ നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഡൽഹിയിൽ വിദ്യാർഥികൾക്ക് വേണ്ടി ശബ്‌ദം ഉയർത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് വേട്ടയാടിയതാണ് ഇവിടെയും പ്രതിഷേധം ഉയരാന്‍ കാരണം. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ ഇന്നലെയും പ്രതിഷേധം നടന്നിരുന്നു. ഡിസിസി സെക്രട്ടറി വികെ ശ്രീകൃഷ്‌ണൻ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. നരേന്ദ്ര മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ വേട്ടയാടുകയാണെന്നും ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും ശ്രീകൃഷ്‌ണന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് വിജയപ്രകാശ് ശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് ടിഎച്ച് ഫിറോസ് ബാബു, കെ.കൃഷ്‌ണ കുമാർ, വികെപി വിജയനുണ്ണി, ബ്ലോക്ക് പ്രസിഡന്‍റ് ടികെ ബഷീർ, കൗൺസിലർമാരായ സിവി ആഷിഖ് , ഇഎ ഗീതാകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടികെ ആഷിഖ്, വിൻസന്‍റ് , പിആർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.