കാസർകോട്: എൻടിഎ സംഘടിപ്പിക്കുന്ന നെറ്റ് പരീക്ഷ ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി എന്നിവ റദ്ദ് ചെയ്‌തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ചോദ്യക്കടലാസുകളിൽ വ്യാപക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വിഷയത്തിലെ യുജിസി-നെറ്റ് പരീക്ഷകൾ വീണ്ടും നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചത്. ജൂണിൽ നടന്ന 87 വിഷയങ്ങളിലെ പരീക്ഷകളിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നിവയാണ് വീണ്ടും നടത്തുക. ചോദ്യപേപ്പര്‍ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തിയതിന് പിന്നാലെ നെറ്റിലും അത് വേണ്ടിവന്നത് എൻടിഎയ്ക്ക് വലിയ തിരിച്ചടിയായി. അതേസമയം പരീക്ഷകൾ നീതിയുക്തവും കൃത്യവും സുതാര്യവുമായി നടത്താൻ തുടർന്നും പ്രതിജ്ഞാബദ്ധരാണെന്ന് എൻടിഎ അറിയിച്ചു. മൂന്ന് വിഷയത്തിന്‍റെ ചോദ്യങ്ങളിൽ പിഴവുള്ളതായി പരാതികൾ വന്നതിനെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ എൻടിഎ സമിതിയുണ്ടാക്കിയിരുന്നു. വ്യാപക പിഴവുകളുണ്ടെന്ന് സമിതി കണ്ടെത്തിയതിനെത്തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്. എന്നാൽ ഇത് വിദ്യാർഥികളുടെ ആത്മവിശ്വാസം തകർക്കുമെന്നും ഭാവിയെ ബാധിക്കുമെന്നും എസ്എഫ്ഐ ആരോപിച്ചു.
Comments