കണ്ണൂർ: തെയ്യത്തിനിടെ മോഷണം. രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ മാതമംഗലം പുലിയൂർ കാളി ക്ഷേത്ര ഉത്സവത്തിനിടെയാണ് മോഷണം നടന്നത്. കർണാടക കോലർ സ്വദേശിനി 38 വയസുള്ള അനിത. വിരാജ്പെട്ട സ്വദേശിനി 40 വയസുള്ള ഗീത എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സമാപന ദിവസമായ ഇന്നലെ(ഏപ്രിൽ 19) ഉച്ചയോടെ മാതമംഗലം പറവൂർ സ്വദേശിനി പിവി രോഹിണിയുടെ അഞ്ചര പവൻ സ്വർണമാല നാല് പേർ ചേർന്ന് കഴുത്തിൽ നിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. രോഹിണി കുറന്തിയമ്മ തെയ്യത്തെ തൊഴാൻ വരിയിൽ നിൽക്കുമ്പോൾ പിറകിലുള്ള നാല് സ്ത്രീകൾ ചേർന്ന് കൃത്രിമ തിരക്ക് ഉണ്ടാക്കി മാല പൊട്ടിക്കുകയായിരുന്നു. മാല മോഷ്‌ടാക്കളുടെ പിന്നാലെ രോഹിണി കരഞ്ഞുകൊണ്ട് ഓടിയതോടെ നാട്ടുകാർ ചേർന്ന് രണ്ടുപേരെ പിടികൂടുകയായിരിന്നു. സംഘത്തിൽ ഉണ്ടായ രണ്ടുപേർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ മാല മോഷ്‌ടിക്കുന്ന അമ്പലത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സംഭവം കഴിഞ്ഞ ഉടനെ തന്നെ സമൂഹം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിടികൂടിയ സ്ത്രീകളിൽ നിന്ന് മാല കിട്ടിയില്ല. രക്ഷപ്പെട്ട രണ്ട് പേരുടെ കൈയിലാണ് മാല ഉള്ളതെന്നാണ് സൂചന.
Comments