പാലക്കാട്: വാളയാർ വട്ടപ്പാറയിൽ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് തമ്പടിച്ചിരുന്ന ആനകളിൽ ഒന്നാണ് ചരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് വാളയാർ മാൻ പാർക്കിന് സമീപം ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാളയാർ എ. റെയിൽവേ ട്രാക്കിന് സമീപമാണ് ജഡം കിടന്നിരുന്നത്. ആനക്കൂട്ടം ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടിയതാകാനാണ് സാധ്യത. ചരിഞ്ഞത് ഒരു ആനക്കുട്ടിയാണ്. ആനയുടെ ജഡം റെയിൽ പാളത്തിന് സമീപം കിടക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി. കഴിഞ്ഞ വർഷങ്ങളിലും വാളയാർ ട്രാക്കിൽ നാലിലധികം ആനകൾ ചരിഞ്ഞിരുന്നു. ഇന്നലെ തൃശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റിക്കാൻ പോയ ഷിജോയാണ് കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പീച്ചി പൊലീസും വനം വകുപ്പും ചേർന്നാണ് വനത്തിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments