കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്നായി 65 കിലോയിലധികം കഞ്ചാവ് പിടികൂടി. ഇന്ന് (ജൂലൈ 11) പുലര്‍ച്ചെയാണ് സംഭവം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. പൂനെ എക്‌സ്‌പ്രസില്‍ തിരുപ്പതി വഴിയാണ് സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ വച്ചാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതോടെയാണ് പ്രതികള്‍ വലയിലായത്. ട്രാവലര്‍ ബാഗിൽ ചെറിയ കിറ്റുകൾ ആക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. കോട്ടയത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് സംഘം കഞ്ചാവ് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഓപ്പറേഷന്‍റെ തൂഫാനിടെ നിരവധി പേരെ ലഹരി മരുന്നുകളുമായി അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Comments