തൃശൂർ: ജില്ലാ മെഡിക്കൽ കോളജിൽ തീപിടിത്തം. നിർമ്മാണത്തിലിരിക്കുന്ന 'അമ്മയും കുഞ്ഞ് ബ്ലോക്ക്' കെട്ടിടത്തിലാണ് ഇന്ന് (ഓഗസ്റ്റ് 04) വൈകുന്നേരത്തോടെ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിന് തൊട്ടു പിന്നാലെ കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തോതിൽ കറുത്ത പുക ഉയർന്നു. പ്രദശത്തുയർന്ന പുകയുടെ കാരണം അന്വേഷിച്ചതോടെയാണ് സംഭവം ആളുകൾ അറിയുന്നത്. സംഭവ സമയം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവും നാട്ടുകാരും പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വടക്കാഞ്ചേരി, കുന്നംകുളം യൂണിറ്റുകളിൽ നിന്നുമുള്ള അഗ്നിശമന സേനയെ വിവരം അറിയച്ചതോടെ നാല് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഉടൻ തന്നെ തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ജില്ലയിൽ മഴ തുടരുന്നതിനാലും നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടം ആയതിനാലും ആളുകൾ ആരും തന്നെ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തീപിടിത്തത്തെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ അധികൃതർ വിലയിരുത്തി വരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments