തൃശൂർ: അതിരപ്പിള്ളി മേഖലയിൽ തുമ്പിക്കൈ മുറിഞ്ഞ് അറ്റുപോകാറായ നിലയിൽ കാട്ടാനയെ കണ്ടെത്തി. ആനക്കയം ഭാഗത്തുള്ള ആനക്കൂട്ടത്തിലെ പിടിയാനയ്ക്കാണ് തുമ്പിക്കൈയ്‌ക്ക് പരിക്കേറ്റത്. ഗുരുതര പരിക്ക് കാരണം ആനയ്ക്ക് ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലോ കമ്പിവേലിയിൽ കുടുങ്ങിയോ ആകാം പരിക്കേറ്റതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. അതേസമയം, വന്യമൃഗങ്ങളെ പിടിക്കാൻ കാട്ടിൽ വയ്ക്കുന്ന കെണിയിൽ പെട്ടതാണോ അതോ മറ്റെന്തെങ്കിലും അപകടമാണോ ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. മുമ്പും അതിരപ്പിള്ളി മേഖലയിൽ തുമ്പിക്കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതും തുമ്പിക്കൈ ഇല്ലാത്തതുമായ ആനകളെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വനംവകുപ്പ് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ഒരുപോലെ ആവശ്യപ്പെടുന്നു. കാട്ടാനയെ വേഗത്തിൽ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശം. അതിരപ്പിള്ളിയിലെ കാടുകളിൽ വന്യജീവികൾ നിരന്തരം നേരിടുന്ന അപകടങ്ങളുടെ നേർക്കാഴ്‌ചയാണ് ഈ സംഭവം. തുമ്പിക്കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ആനയ്ക്ക് ഇനി സ്വന്തമായി ആഹാരവും വെള്ളവും കണ്ടെത്തുക പ്രയാസമാണ്. അതിനാൽ കാട്ടാനയെ കണ്ടെത്തി അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകുമെന്നാണ് നാട്ടുകാരും മൃഗസ്നേഹികളും പ്രതീക്ഷിക്കുന്നത്.
Comments