കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ തമ്മിലടിച്ച് രോഗികള്‍. എട്ട് പേര്‍ക്കെതിരെ കേസ്. മാങ്ങാട് സ്വദേശി ഷബീർ അലി (28), ചെമ്മനാട് സ്വദേശി പി ജഗദീഷ് കുമാർ (34) കീഴൂർ സ്വദേശി അഹമ്മദ് ഷാനവാസ് (28), ചെമ്മനാട് സ്വദേശികളായ കാങ്കുഴി സികെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്‌ദുൽ ഷഫീർ ( 31), മുഹമ്മദ് അഫ്‌നാൻ (19) കീഴൂരിലെ സൈദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചെമ്മാടില്‍ നിന്നും കിഴൂരില്‍ നിന്നുമുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇന്നലെ (ഡിസംബര്‍ 03) രാത്രിയാണ് സംഭവം. ഇന്നലെ നാട്ടില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരു സംഘവും ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. പരിക്കേറ്റ സംഘങ്ങളെ ആശുപത്രിയില്‍ അഡ്‌മിറ്റാക്കി. ചികിത്സയില്‍ തുടരവേ രാത്രിയാണ് ഇരു സംഘങ്ങളും തമ്മില്‍ വീണ്ടും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം. ഒരു വര്‍ഷം മുമ്പ് യുവാക്കള്‍ തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് യുവാക്കളെല്ലാം ജോലിക്കായി വിദേശത്തേക്ക് പോയി. അവിടെ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ആശുപത്രിയില്‍ അരമണിക്കൂറോളം ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ അത്യാഹിത വിഭാഗം, ഒപി എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടുവെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ മുഹമ്മദ് നിസാർ പറഞ്ഞു. സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തു. ആശുപത്രിയില്‍ നിന്നുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.
Be the first to comment