ഇടുക്കി: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ എസ്‌ഐയെയും ഡ്രൈവറെയും തടഞ്ഞുവച്ച് നാട്ടുകാർ. തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ച സ്ഥലത്തേക്കാണ് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നുവെന്ന് പരാതി ഉയർന്നത്. ജൂലൈ 20 അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് ആരോപിച്ച് കരിമണ്ണൂർ എസ്ഐ റോയ് സുകുമാരൻ, ഡ്രൈവർ എന്നിവരെയാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇരുവരെയും തടഞ്ഞുവയ്ക്കുകയും പൊലീസിൽ സംഭവം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കൂടാതെ ചീട്ടും നിരോധിത പുകയില ഉത്‌പ്പന്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധനയുടെയും ലഹരി വസ്‌തുക്കൾ കണ്ടെടുക്കുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. റോയ് സുകുമാരൻ്റെയും ഡ്രൈവറുടെയും വൈദ്യപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് ലഭിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ എസ്എച്ച്ഒ അറിയിച്ചു.
Comments