കോട്ടയം: ഇന്ന് വൈകിട്ട് മൂന്നരയോടെ ആരംഭിച്ച ശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളായ തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീക്കോയി പ്രദേശത്ത് ആറ്റിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായതായി സമു ഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മീനച്ചിലാറ്റിൽ കിഴക്കൻ മേഖലകളിൽ കുത്തൊഴുക്കും കലങ്ങിമറഞ്ഞ വെള്ളവും ഉരുൾപൊട്ടലോ മണ്ണിടിച്ചിലിനോ കാരണമാകാം എന്നും സംശയമുണ്ട്. വാഗമണ്ണിൽ ശക്തമായ മഴയിൽ വാഹനഗതാഗതവും തടസപ്പെട്ടു. വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗ താഗത തടസം അനുഭവപ്പെടുന്നുണ്ട്. ഓഗസ്റ്റിലെ മഴയിൽ റോഡിൽ പതിച്ച കല്ലുകൾ ഇപ്പോഴും മാറ്റാത്തതും തടസ്സത്തിന് കാരണമാണ്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ മേഖലകളിലും മഴ ശക്തമാണ്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. ഇടുക്കി വട്ടവട കൊട്ടാക്കമ്പൂർ മേലേവയലിൽ കനത്ത മഴയ്ക്കിടെ വീട് തകർന്നുവീണ് വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു. ബാലകൃഷ്‌ണൻ, ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്‌ണൻ്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments