ഇടുക്കി: മറയൂർ പഞ്ചായത്ത് ഓഫിസിനുള്ളിൽ കാട്ടുപോത്ത് കുടുങ്ങി. സെക്രട്ടറിയുടെ മുറിയിൽ കയറിയ കാട്ടുപോത്ത് പുറത്തിറങ്ങാൻ കഴിയാതെ ഏറെ നേരമാണ് ഓഫിസിനുള്ളിൽ കുടുങ്ങി കിടന്നത്. ഈ നേരമാകെ പഞ്ചായത്തിനുള്ളിലെ ഉപകരണങ്ങളും നശിപ്പിച്ചു. പിന്നീട് വനം വകുപ്പും നാട്ടുകാരും നടത്തിയ പരിശ്രമത്തിനൊടുവിൽ കാട്ടുപോത്തിനെ പുറത്തിറക്കി. പഞ്ചായത്തിൽ നിന്ന് ആർക്കും പരിക്കേറ്റതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചുരുങ്ങിയ നേരത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു കാട്ടുപോത്ത്. ഇതിനിടയിൽ രണ്ട് പേരെ പോത്ത് ആക്രമിക്കുകയും ചെയ്‌തു. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റു. കുമുട്ടാംകുഴി ആദിവാസി ഉന്നതിയിലെ കാമാക്ഷി, സെൽവി എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പഞ്ചായത്ത് ഓഫിസിലും ഹോട്ടലിലും കയറിയ അതേ കാട്ടുപോത്താണ് ഇവരെയും ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പരിഭ്രാന്തിയിലാണ് മറയൂർ നിവാസികൾ. പഞ്ചായത്ത് ഓഫിസിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ കാട്ടുപോത്ത് പിന്നാലെ അടുത്തുള്ള ഹോട്ടലിനുള്ളിലേക്കും കയറി. എന്നാൽ ഹോട്ടലിനുള്ളിലേയും ഉപകരണങ്ങൾ നശിപ്പിച്ചു. ഇത് ആളുകളിൽ പരിഭ്രാന്തി നിറച്ചു. വഴിയാത്രക്കാർക്കും ബിദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഇവിടെനിന്നും പുറത്ത് കടന്ന് വിരണ്ടോടിയ പോത്ത് ഏറെനേരമാണ് പ്രദേശവാസികളെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയത്.
Comments