തൃശൂർ: കുന്നംകുളത്തിന് സമീപമുള്ള തെക്കേപ്പുറം ശ്രീ മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠയായ 15 കിലോ തൂക്കം വരുന്ന പുരാതന പഞ്ചലോഹ വിഗ്രഹവും വിലപിടിപ്പുള്ള വെള്ളിയുടെ ശംഖും മോഷ്‌ടാക്കൾ കവർന്നു. ഇന്ന് പുലർച്ചെയോടെ ക്ഷേത്രത്തിലെ ശാന്തി പൂജകൾക്കായി അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് ശ്രീകോവിലിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. മോഷണ വിവരം അറിഞ്ഞതോടെ വൻ ജനക്കൂട്ടമാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്. ക്ഷേത്രത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും, അവയിൽ പട്ടുതുണി ചുറ്റി മറച്ച ശേഷമാണ് മോഷ്‌ടാവ് കൃത്യം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്‌ടാവിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങളിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മക്കാലിക്കാവ് അമ്പലത്തിന് തൊട്ടടുത്തുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അവിടെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണത്താലിയും നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഏകദേശം 70,000 രൂപയുടെ സാധനങ്ങളുമാണ് കവർന്നത്.
Comments