പാലക്കാട്: കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ട്രെയിനിടിച്ച് ആനകള്‍ ചരിഞ്ഞു. പിടിയാനയും കുട്ടിയാനയുമാണ് ചരിഞ്ഞത്. വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന് വനം വകുപ്പ് അറിയിച്ചു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്ന് മടങ്ങിയ ആനകളാണ് ട്രെയിൻ ഇടിച്ച് ചരിഞ്ഞത്. ആനകളെ ഇടിച്ചതിന് പിന്നാലെ ജഡവുമായി 50 മീറ്ററോളം ട്രെയിന്‍ മുന്നോട്ട് നീങ്ങി. ജഡങ്ങൾ എഞ്ചിന് താഴെ കുടുങ്ങിക്കിടക്കുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. വാളയാർ സെക്ഷന്‍ കീഴിലാണ് ഈ മേഖല ഉൾപ്പെടുന്നത്. ഡിആർഎം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർഎസ് പ്രവീൺ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയിലെ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. വനമേഖലയിൽ ട്രെയിൻ വേഗം കുറവായതിനാലാണ് പാളം തെറ്റാതിരുന്നതും വലിയ ദുരന്തം ഒഴിവായതും. മാസങ്ങൾക്ക് മുമ്പ് വാളയാർ മാൻ പാർക്കിന് പിൻവശത്തും ആന ട്രെയിൻ തട്ടി ചരിഞ്ഞിരുന്നു.
Comments