ആലപ്പുഴ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റി എത്തിയ ചരക്ക് ലോറി എഞ്ചിൻ തകരാറിനെ തുടർന്ന് നീരേറ്റുപുറം പാലത്തിൻ്റെ മധ്യഭാഗത്ത് കുടുങ്ങിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. നെടുമ്പ്രം ഭാഗത്തെ വെള്ളക്കെട്ടിലൂടെ ഏറെ പ്രയാസപ്പെട്ട് എത്തിയ ലോറി പാലത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി എഞ്ചിൻ തകരാറിലായത്. എഞ്ചിൻ പെട്ടെന്ന് തകരാറായാതാണെന്നും, രണ്ട് മണിക്കൂറോളം സമയമെടുക്കും ലോറി നേരെയാക്കാനെന്നും ലോറി ഡൈവ്രർ പറഞ്ഞു ലോറി പാലത്തിൻ്റെ മധ്യഭാഗത്ത് തന്നെ നിന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു. വെള്ളപ്പൊക്ക സാഹചര്യത്തിൽ ദുരിതബാധിത പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള പ്രധാന ഗതാഗത മാർഗമായിരുന്ന ട്രാക്‌ട സർവീസുകളും ഇതോടെ താൽക്കാലികമായി നിലച്ചു. അത്യാവശ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവന്ന നാട്ടുകാർക്കും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കും ഇത് തിരിച്ചടിയായി.സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളും അധികൃതരും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ വാഹനം പാലത്തിൽ നിന്ന് മാറ്റാൻ ശ്രമം തുടരുകയാണ്. ലോറി നീക്കം ചെയ്തശേഷം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അധികൃതർ അറിയിച്ചത്.
Comments