തൃശൂർ: ചാവക്കാട് കടല്‍ തീരത്തടിഞ്ഞ് കൂറ്റന്‍ തിമിംഗലം. പുത്തൻകടപ്പുറം ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്താണ് തിമിംഗലത്തിൻ്റെ ജഡം അടിഞ്ഞത്. ഇന്ന് (ജൂലൈ 07) പുലർച്ചെയാണ് സംഭവം. പൂർണമായും അഴുകിയ നിലയിലാണ് ജഡം. ഏകദേശം 15 മീറ്റർ നീളവും 12 ടണ്ണോളം ഭാരവും കണക്കാക്കുന്ന തിമിംഗലത്തിൻ്റെ ജഡമാണ് കരയ്‌ക്കെത്തിയത്. ഒരു മാസത്തിലധികം പഴക്കമുള്ള ജഡമാണിതെന്നാണ് വിലയിരുത്തല്‍. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് ആദ്യം ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ്, കോസ്‌റ്റൽ പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർ എന്നിവരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സംഘം കടപ്പുറത്തെത്തി പരിശോധന നടത്തി. ജഡം അഴുകിയത് കൊണ്ട് തന്നെ സമീപ പ്രദേശങ്ങളില്‍ വലിയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. തിമിംഗലങ്ങൾ സമുദ്ര ആവാസവ്യവസ്ഥയിലെ ഒരു പ്രധാന കണ്ണിയാണ്. ഇവയുടെ ആരോഗ്യം സമുദ്രത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും സൂചിപ്പിക്കുന്നു. തിമിംഗലങ്ങളുടെ വൻതോതിലുള്ള മരണം, ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും മനുഷ്യൻ്റെ ഇടപെടലുകളുടെയും ഭവിഷ്യത്തുകളിലേക്ക് വിരൽചൂണ്ടുന്നു. മത്സ്യബന്ധന ബോട്ടുകളുടെ വലയിൽ കുരുങ്ങിയോ, ചരക്ക് കപ്പലുകളുമായുള്ള കൂട്ടിയിടിയിലോ തിമിംഗലങ്ങൾക്ക് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാം.താപനില വർധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംഭവിക്കാം. ഇതും തിമിംഗലങ്ങളുടെ മരണത്തിലേക്ക് നയിച്ചേക്കാം.
Comments