പാലക്കാട്: മലയാളികൾ എവിടെയാണെങ്കിലും ഓണം ആഘോഷിക്കും. അത്തരത്തിൽ വെറിട്ടൊരു ഓണാഘോഷത്തിൻ്റെ കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. തിരുവാതിരക്കളിയും മഹാബലിയും മധുരവുമൊക്കെയായി ട്രെയിനിൽ ഓണാഘോഷം ഗംഭീരമാക്കി യാത്രക്കാർ. തുടക്കം മുതൽ അവസാനം വരെ എല്ലാ യാത്രക്കാരും ആഘോഷത്തിൽ പങ്കുചേർന്നു. ഔദ്യോഗ സംഘാടകരും നേതൃത്വവുമൊന്നുമില്ലാതെ പാലക്കാട് - കോയമ്പത്തൂർ ട്രെയിനിലായിരുന്നു പരിപാടി. രാവിലെ ഏഴിനു ടൗൺ സ്‌റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിനിൽ സ്‌ഥിരം യാത്രക്കാരാണ് ആഘോഷം ഒരുക്കിയത്.ട്രെയിൻ പുറപ്പെടും മുൻപു രാവിലെ ഏഴിനു ട്രെയിനിൽ പൂക്കളമൊരുക്കി. യാത്രക്കാരെ തിരുവാതിരക്കളിയുടെ അകമ്പടിയോടെ മഹാബലി സ്വീകരിച്ചു. 7.15നു ട്രെയിൻ പുറപ്പെട്ട ശേഷം മുഴുവൻ കോച്ചുകളിലും യാത്രക്കാർക്കുമടുത്തെത്തി ഓണാശംസകൾ നേർന്ന് മധുരവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.15 അംഗ വനിതാസംഘം തിരുവാതിരക്കളി ഒരുക്കി. മധുക്കര മുതൽ കോയമ്പത്തൂർ വരെയുള്ള പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാരും തൊഴിലാളികളും ആഘോഷത്തിൽ അണിചേർന്നു. പൂർണമായും ഹരിതചട്ടം പാലിച്ചായിരുന്നു പരിപാടി. ദിവസം ഏതാണ്ട് 1500 പേരാണു പാലക്കാട്ട് നിന്നു ട്രെയിനിൽ യാത്ര ചെയ്യുന്നത്. മുൻപും യാത്രക്കാർ ഈ ട്രെയിനിൽ ഓണം ആഘോഷിച്ചിരുന്നു.
Comments