പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണത്തിലെ വീഴ്‌ചയിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മലമ്പുഴ എംഎൽഎ എ പ്രഭാകരനെതിരെ 'പാട്ട കൊട്ടൽ' പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ചത്. 'മലമ്പുഴ ഉദ്യാന നവീകരണത്തിൽ വീഴ്‌ച വരുത്തി എംഎൽഎ' ഉറങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് പ്രതീകാത്മകമായിട്ടായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ മലമ്പുഴ ഉദ്യാനത്തിന് മുന്നിലായിരുന്നു സംഭവം. എംഎല്‍എ ഉറങ്ങുന്ന ഫോട്ടോയുള്ള ഫ്ലക്‌സിന് മുമ്പില്‍ പാട്ട കെട്ടിയായിരുന്നു പ്രതിഷേധം. 'എൽഡിഎഫ് ഭരണകാലത്ത് നടന്നത് പദ്ധതികളുടെ പ്ലാൻ മാത്രമാണെന്ന്' ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എ തങ്കപ്പൻ പറഞ്ഞു. പ്ലാനുകൾ ഉണ്ടാക്കിയതെല്ലാം ഊരാളുങ്കല്‍ കമ്പനിക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 75 കോടിയിൽ പരം മലമ്പുഴ ഉദ്യാനത്തിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടും കാരാറുകാരായ ഊരാളുങ്കൽ ഒന്നും ചെയ്‌തില്ല. മലമ്പുഴ ഉദ്യാനം തുറന്ന് പ്രവർത്തിക്കാതായതോടെ കോടികളുടെ നഷ്‌ടമാണ് സർക്കാരിനുണ്ടായത്. സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളും ടാക്‌സി ജീവനക്കാരും ഹോട്ടൽ നടത്തിപ്പുകാരും ദുരിതത്തിലായി. വാചക കസർത്ത് കൊണ്ട് വികസനം വരില്ലെന്ന് എംഎൽഎ തിരിച്ചറിയണമെന്നും' പ്രസിഡൻ്റ് എ തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു.
Comments