പാലക്കാട്: മരം മുറിക്കുന്നതിനിടെ കൊമ്പിൽ കാൽ കുടുങ്ങി. തൊഴിലാളിയെ സാഹസികമായി താഴെയെത്തിച്ച് അഗ്നിരക്ഷാസേന. പത്തംകുളം തെയ്യംപടി കടുക്കാവിൽ വീട്ടിൽ സുന്ദരൻ ആണ് മരത്തിൽ മണിക്കൂറുകളോളം കുടുങ്ങി കിടന്നത്. വാണിയംകുളം കോതകുറുശ്ശിയിൽ മരം വെട്ടാൻ കയറുന്നതിനടെയാണ് സംഭവം. ഒടുവിൽ രക്ഷകരായി എത്തിയത് ഷൊർണൂർ അഗ്നിരക്ഷാസേന. ഇന്ന് രാവിലെ പത്തൻകുളം പള്ളിയത്ത് രാമൻകുട്ടിയുടെ വീട്ടിലെ പ്ലാവ് മരം മുറിക്കാൻ എത്തിയതായിരുന്നു സുന്ദരൻ. മരത്തിന് മുകളിൽ കയറിയപ്പോൾ പെട്ടെന്ന് കാൽ വഴുതി വീഴുന്നതിനിടയിൽ ഇടതു കാൽ മരക്കൊമ്പിൽ കുടുങ്ങുകയായിരുന്നു. ഉടനെ തന്നെ അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് അംഗമായിരുന്ന ജമാൽ നാസറെ വിവരമറിയിച്ചു. ജമാൽ നാസർ ഷൊർണൂർ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. അവർ എത്തും വരെ അദ്ദേഹം സ്ഥലത്തെത്തി മരത്തിൽ കയറി തൂങ്ങി നിൽക്കുന്ന ആളെ നിലത്തു വീഴാതെ താങ്ങി നിർത്തി. പിന്നാലെ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തി. രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തൊഴിലാളിയെ താഴെയിറക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജു കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.