ഓഖി ദുരന്തം: കേരളത്തില്‍ പുതുവര്‍ഷാഘോഷമില്ല | Oneindia Malayalam

  • 6 years ago
One Month Of Ockhi Cyclone
ഓഖി ദുരന്തമുണ്ടായിട്ട് ഒരു മാസം പിന്നിടുന്നു. ഓഖിയില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ 142 പേര്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതേസമയം ലത്തീന്‍ രൂപത തയ്യാറാക്കിയ കണക്ക് പ്രകാരം മുന്നൂറിലേറെപ്പേരാണ് മടങ്ങിവരാനുള്ളത്. ഇതോടെ ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിനുമുന്‍പ് സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ മരിച്ചത് 2004ലെ സുനാമിയിലായിരുന്നു. അന്ന് 171 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം ഓഖി ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഇത്തവണ പുതുവര്‍ഷ ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെടിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള പതിവ് ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചും കോവളത്ത് ആയിരം മണ്‍ചെരാതുകളും ആയിരം മെഴുകുതിരികളും വിനോദസഞ്ചാര വകുപ്പ് തെളിക്കും. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് ആദ്യത്തെ തിരി തെളിയിക്കുക. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. അതേസമയം കാണാതായവര്‍ക്കു വേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പുമാത്രമല്ല ജീവിതമാര്‍ഗ്ഗം പോലും കടലെടുത്തവരുടെ തീരാ ദുരിതം കൂടിയാണ് സംസ്ഥാനത്തെ കടലോര മേഖലകളിൽ ഓഖിയുടെ ബാക്കി.

Recommended