പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷന് മുൻപിലെ പാർക്കിങ് സ്ഥലങ്ങളിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സംസ്ഥാന ജിഎസ്‌ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ആകെ റെയിൽവേ സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 7.56 കോടിയുടെ നികുതിവെട്ടിപ്പാണ് ജിഎസ്‌ടി കണ്ടെത്തിയത്. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ്റെ മൂന്ന് ഭാഗങ്ങളിലായുള്ള പാർക്കിങ് സ്ഥലങ്ങളിലായി നിരവധി വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. റെയിൽവേ കരാർ നൽകിയ സ്ഥലത്തിന് പുറമെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും പണം നൽകിയുള്ള പാർക്കിങ്ങുണ്ട്. ഇവിടെയെല്ലാം ജിഎസ്‌ടി വിഭാഗം പരിശോധന നടത്തി. ബൈക്കുകൾക്ക് നിർത്തിയിടാനായി മാസം 500 രൂപയാണ് ഈടാക്കുന്നത്. കാറുകൾക്ക് പ്രതിദിനം 100 രൂപ വരെ ഈടാക്കുന്നുണ്ട്. ഇതിനെല്ലാം നിശ്ചിത ശതമാനം ജിഎസ്‌ടി നൽകേണ്ടതുണ്ട്. ഇതിൽ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ്റെ പ്രവേശന കവാടത്തിന് വലത് വശത്തും ഇടതുവശത്തും എൻജിനീയറിങ് വിഭാഗം കെട്ടിടത്തിന് സമീപത്തും പാർക്കിങ് സ്ഥലമുണ്ട്. ഇവിടെയെല്ലാമായി ആയിരക്കണക്കിന് ബൈക്കുകളും കാറുകളും നിർത്തിയിടുന്നുണ്ട്. സ്വകാര്യ ഏജൻസികളാണ് പാർക്കിങ് ഏറ്റെടുത്തിരിക്കുന്നത്. ജിഎസ്‌ടി വിഭാഗം ഇൻ്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ബാൽ രാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Comments