കോഴിക്കോട്: അഞ്ച് നേരവും കൃത്യസമയത്തിന് മുമ്പേ പള്ളികളിൽ എത്തും. പിന്നെ ഏറെ വിശ്വാസത്തോടെ നമസ്‌കരിക്കും. എന്നാൽ യഥാർഥ വിശ്വാസികളുടെ കണ്ണൊന്ന് തെറ്റിയാലോ പള്ളിയിലെ ഇൻവർട്ടർ ബാറ്ററികൾ അഴിച്ചെടുത്ത് സ്ഥലം വിടും. ഇങ്ങനെ വിലസി നടന്ന മോഷ്‌ടാവ് ഒടുക്കം മുക്കം പൊലീസിൻ്റെ വലയിലായി. ഇൻവെർട്ടർ സ്പെഷ്യലിസ്‌റ്റ് മോഷ്‌ടാവായ മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്‌ദുൾ ജലീൽ ആണ് ഒടുവിൽ പിടിക്കപ്പെട്ടത്. മലയോര മേഖലയിലെ മിക്ക പള്ളികളിലും കറൻ്റ് പോകുമ്പോൾ പ്രവർത്തിപ്പിക്കാൻ ഇൻവെർട്ടർ സ്ഥാപിച്ചിരുന്നു. നിസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തുന്ന പ്രതി ഇൻവർട്ടർ സ്ഥാപിച്ച സ്ഥലം ആദ്യം കണ്ടുവയ്‌ക്കും. ആരുടെയും ശ്രദ്ധ പതിക്കാത്ത സമയത്ത് അതും മോഷ്‌ടിച്ച് സ്ഥലം വിടും. കഴിഞ്ഞ ആറ് മാസമായി അബ്‌ദുൾ ജലീൽ ഇത്തരത്തിൽ നിരവധി മസ്‌ജിദുകളിൽ നിന്നും മോഷണം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ചയും മലയമ്മ ടൗൺ ജുമാ മസ്‌ജിദിൽ നിന്ന് ബാറ്ററി മോഷണം പോയി. സംശയം തോന്നിയ പള്ളിക്കമ്മറ്റി ഭാരവാഹികള്‍ ഉടൻ തന്നെ മുക്കം പൊലീസിനെ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് ഇൻസ്പെക്‌ടർ റഫീഖിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Comments