പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാന്‍ ശ്രമിച്ചയാളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ചുനങ്ങാട് മലപ്പുറം പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെയാണ് (35) കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തില്‍ പ്രതിയായ മഠത്തിങ്കൽ വീട്ടിൽ റഫീക്കിനെ (38) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച (സെപ്റ്റംബര്‍ 9) വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. കേസിൽ അറസ്റ്റിലായ റഫീക്കും മറ്റൊരു സുഹൃത്തും തമ്മിൽ മദ്യലഹരിയിൽ വാക്കുതർക്കം ഉണ്ടാവുകയും അത് അടിപിടിയിലേക്ക് നീങ്ങുകയും ചെയ്‌തു. സംഭവത്തിൽ റഫീക്കിന് നിസാരമായി പരിക്കേറ്റിരുന്നു. ഈ വിഷയം പറഞ്ഞുതീർക്കാൻ റഫീക്കിൻ്റെ സഹോദരനും ഇരുവരുടെയും സുഹൃത്തുമായ ഫൈസലും ചേർന്ന് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. അവിടെ വച്ച് വീണ്ടും തർക്കം രൂക്ഷമാവുകയും സംഘര്‍ഷത്തിലേക്ക് നിങ്ങുകയും ചെയ്‌തു. ഇതിനിടെ പ്രതിയായ റഫീക്ക് ഫൈസലിനെ കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായ കുത്തേറ്റ ഫൈസല്‍ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞു വീണു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഫൈസലിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചയുടന്‍ ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. കൂടാതെ പ്രദേശവാസികളില്‍ നിന്ന് മൊഴികളും രേഖപ്പെടുത്തി. ഫൈസലിനെ റഫീക്ക് കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പ്രതിയായ റഫീഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments