കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിരാവിലെ മുതൽ നടന്ന ഇഡി റെയ്‌ഡ് അവസാനിച്ചു. വൈകുന്നേരം ഏഴ് മണിയോടെയാണ് റെയ്‌ഡ് അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സോളസ് പരസ്യ കമ്പനി ഉടമയുമായ പി.നിഖിലിന്‍റെ അശോകപുരത്തെ ഫ്ലാറ്റിലാണ് ഏറ്റവും അവസാനം ഇഡി റെയ്‌ഡ് പൂർത്തിയാക്കിയത്. മറ്റ് ഏഴിടങ്ങളായ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിൻ്റെ കുണ്ടുപറമ്പ് വീട് (ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറി), നിഖിലിന്‍റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്ടിലും കെ സി കെ ഡെന്‍റൽ ആൻഡ് സർജിക്കൽ സ്‌ഥാപന ഉടമ ഷൈജലിന്‍റെ പൊറ്റമ്മലിലെ അപാർട്‌മെന്‍റ്, കെ സി കെ ഡെന്‍റൽ ആൻഡ് സർജിക്കൽ സരോവരം റോഡ്, പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്‍റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്, കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്‍റെ വീട്, മുഹമ്മദ് റിയാസിന്‍റെ സഹപാഠി ഫൈജാസിന്‍റെ വീട്ടിലുമാണ് റെയ്‌ഡ് നടന്നത്. ഇവിടെയെല്ലാം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തന്നെ റെയ്‌ഡ് അവസാനിച്ചിരുന്നു. നിഖിലിന്‍റെ അശോകപുരത്തെ ഫ്ലാറ്റിൽ നാല് കാറുകളിലാണ് സംഘം പരിശോധനയ്‌ക്ക് എത്തിയത്. വൈകുന്നേരം ഏഴ് മണിക്ക് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇഡി സംഘം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കൂടാതെ പരിശോധന സംബന്ധിച്ച് നിഖിലിന്‍റെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല. പരിശോധന സംബന്ധിച്ച് ഇഡി വിശദമായ വാർത്ത കുറിപ്പ് ഇറക്കും എന്നാണ് കരുതുന്നത്. ഇന്നത്തെ റെയ്‌ഡുമായി ബന്ധപ്പെട്ട് വിശകലനം ചെയ്‌ത ശേഷമാകും ഇഡി തുടർ നടപടികൾ സ്വീകരിക്കുക. ഏതായാലും നേരത്തെ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഇത്തവണ റെയ്‌ഡ് പൂർത്തിയാക്കി മടങ്ങാന്‍ ഇഡി സംഘത്തിന് സാധിച്ചു.
Comments