വയനാട്: തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ലഹരിവേട്ട. വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്‍പ്പറ്റ മുണ്ടേരി സ്വദേശി വേണുഗോപാലാണ് (35) അറസ്റ്റിലായത്. 124.39 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി. തമിഴ്‌നാട്–കേരള അതിർത്തിയായ കോട്ടൂരിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് വേണുഗോപാല്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ എരുമാട് ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയ ഇയാളെ കോട്ടൂർ പാലത്തിന് സമീപം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാന്‍റിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. വാണിജ്യ അളവിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. നേരത്തെയും നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ് വേണുഗോപാൽ. ലഹരി കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്തർ സംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണോ ഇയാളെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എസ്ഐമാരായ എം.രവീന്ദ്രൻ, വിജെ എൽദോ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് ലഹരിക്കടത്ത് തടയാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എംഡിഎംഎയുടെ ഉറവിടവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments