കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിക്കാൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് പ്രമുഖ നേതാക്കളുടെ പ്രവാഹം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉച്ചയ്ക്ക് ഒരു മണിയോടെ എൻഎസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില ചോദിച്ചറിഞ്ഞ മന്ത്രി പൂർണ്ണ സൗഖ്യം ആശംസിച്ചു. രാവിലെ മന്ത്രി പി സി വിഷ്‌ണുനാഥും പെരുന്നയിലെത്തി ജി സുകുമാരൻ നായരെ നേരിട്ട് കണ്ടിരുന്നു. എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. സുകുമാരൻ നായരുടെ വാഹനത്തിലേക്ക് എതിരെ വന്ന പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ ഒരു വശം തകർന്നുവെങ്കിലും സുകുമാരൻ നായർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ വലതുകൈയ്ക്ക് നിസാര പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം അദ്ദേഹം ചങ്ങനാശേരി പെരുന്നയിലെ ആസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാനായി പെരുന്നയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Comments