വയനാട്: കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് ഡ്രൈവർക്ക് ക്രൂരമർദനം. ഇന്ന് പുലർച്ചെ ഒന്നരയോടെ താമരശ്ശേരി ചുരം രണ്ടാം വളവിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. തൃശൂരിൽ നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്‌റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ സ്വദേശി ഷൈജലാണ് ഡ്രൈവർക്ക് നേരെ അതിക്രമം കാട്ടിയത്. ബസിൻ്റെ മുൻവശത്തെ ചില്ലുകളും ഹെഡ്‌ലൈറ്റും അടിച്ചുതകർത്ത ഷൈജലിനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ബസിന് വേഗത പോരെന്ന് പറഞ്ഞ് ഡ്രൈവറായ ടോയിയുമായി ഷൈജൽ തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്‌ലൈറ്റും അടിച്ചുതകർക്കുകയായിരുന്നു. അതിക്രമത്തിനിടെ ഉണ്ടായ കൈയാങ്കളിയിൽ ഷൈജലിൻ്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബസിലെയും റോഡിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങളിലെയും യാത്രക്കാർ ചേർന്നാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.പരിക്കേറ്റ ഡ്രൈവർ ടോയ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് വഴിയിൽ കുടുങ്ങിയ യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ ലക്ഷ്യസ്ഥാനത്തേക്ക് കയറ്റിവിട്ടു. അറസ്‌റ്റിലായ ഷൈജലിനെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments