വയനാട്: കഴിഞ്ഞ രണ്ട് മാസമായി വയനാട് മുത്തങ്ങ ചിറമൂല ഉന്നതിവാസികളെ വിറപ്പിച്ച കടുവ ഭീതിക്ക് ആശ്വാസം. ഉന്നതിയിലെ എട്ട് ആടുകളെ കൊന്ന് ഭക്ഷിച്ച കടുവയെയാണ് ഇപ്പോൾ വനംവകുപ്പ് പിടികൂടിയിരിക്കുന്നത്. പകൽ സമയങ്ങളിൽ പോലും ഉടമകളുടെ കൺമുന്നിൽവച്ച് ആടുകളെ കടുവ പിടികൂടി കൊണ്ടുപോയിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരുന്നു.ചിറമൂല ഉന്നതിയിലെ കറുപ്പൂട്ടി, പാഞ്ചാലി എന്നിവരുടെ മൂന്നു വീതം ആടുകളെയും, മാരൻ, ശ്രീധരൻ എന്നിവരുടെ ഓരോ ആടുകളെയുമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുവ പിടികൂടി കൊന്ന് ഭക്ഷിച്ചത്. ഏറ്റവുമൊടുവിൽ സമീപത്തെ കോളൂർ ഉന്നതിയിലെ രതീഷിൻ്റെ പശുക്കിടാവിനെയും കടുവ പിടികൂടി കൊന്നിരുന്നു. ഇതോടെ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെട്ടിരുന്നു. ഇതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ വന്നുപെടുന്നത്. ഇതോടെ ആശ്വാസത്തിലായിരിക്കുകയാണ് ഉന്നതിവാസികൾ.ഉന്നതിക്ക് സമീപത്തായാണ് മുത്തങ്ങ ഗവ. എൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ കടുവ നിരന്തരം ഭീതിവിതയ്ക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കളടക്കം ഭീതിയിലായിരുന്നു. ഇതേത്തുടർന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.
Comments